പത്തനംതിട്ട: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിലാണ് രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പരിശോധന ഫലം വരികയായിരുന്നു. പ്രതിരോധ സംഘമെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. കള്ളിങ് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. നാളെ അടിയന്തരയോഗം വിളിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. നേരത്തെ നിരണത്തെ ആറാം വാർഡിൽ ഉൾപ്പെടുന്ന സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെ താറാവുകളുടെ കള്ളിങ് പുരോഗമിക്കുകയാണ്.
ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും ആനപ്രാമ്പാലിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുകയാണ്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ ഈ വർഷം ആറിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.