മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ മുത്തച്ഛന് കുറ്റക്കാരനല്ലെന്ന് പോലീസ്. മുത്തച്ഛനായ മണ്ണന്തല സ്വദേശി ഉത്തമൻ സംഭവസമയം സമീപത്തെ വെയിറ്റിങ് ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെ കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വെള്ളിയാഴ്ച വൈകീട്ടോടെ വിട്ടയക്കുകയായിരുന്നു. (Big twist in the incident of burning a three-year-old boy with boiling tea! The grandfather was acquitted)
മുത്തച്ഛൻ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നു കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞിരുന്നു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ഇദ്ദേഹം. സിസിടിവി ദൃശ്യങ്ങൾ മുത്തച്ഛൻ കുട്ടിയെ ഉപദ്രവിച്ചെന്ന ആരോപണം തള്ളിക്കളയുകയാണ്.
എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. എന്നാൽ അത്തരമൊരു അനുമാനത്തിൽ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.