തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് വൻകിട മദ്യക്കമ്പനികളെത്തുന്നു. ഹോട്ടി വൈനിൻ്റെ മറവിലാണ് വീര്യം കുറഞ്ഞ മദ്യവുമായി വൻകിട മദ്യ കമ്പനികൾ സംസ്ഥാനത്തേക്കെത്തുന്നത്. Big liquor companies are reaching out to sell low-strength liquor in the state
വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബക്കാർഡി അനുമതി തേടിയിട്ടുണ്ട്.തദ്ദേശീയമായി ഹോട്ടി വൈൻ ഉൽപ്പാദിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ധാന്യങ്ങൾ ഒഴികെയുള്ള പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനായിരുന്നു തീരുമാനം.
നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്പനികൾ നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായെന്നും നികുതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയാറല്ല. 20% നും 40%നും ഇടയിൽ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് ഈ വിഭാഗത്തിൽ വിൽക്കുക.
ബീയറിൽ ഉള്ളതിലും കൂടുതലും സാധാരണ മദ്യത്തിലുള്ളതിൽ കുറവുമായിരിക്കും. ഐടി, ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഈ മദ്യം കൂടി വേണമെന്ന വിലയിരുത്തലിൽ അബ്കാരി നിയമത്തിൽ ഇതു കൂടി ചേർത്ത് ഒരു വർഷം മുൻപ് ഉത്തരവിറങ്ങിയിരുന്നു. പക്ഷേ നികുതി നിശ്ചയിക്കാത്തതു കൊണ്ടാണ് കമ്പനികൾക്ക് വില തീരുമാനിക്കാൻ കഴിയാതിരുന്നത്.
ഇതുവഴി സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു വാദം.വീര്യം കുറഞ്ഞ മദ്യം വിപണിയിൽ ഇറക്കാൻ മദ്യനയത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാല്‍ തദ്ദേശീയ ഉത്പാദനത്തിന് പകരം വൻകിട മദ്യ കമ്പനികൾക്ക് സംസ്ഥാനത്ത് വാതിൽ തുറന്നിട്ടിരിക്കുകയാണിപ്പോള്‍ സർക്കാർ.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്‌ക്കെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വില്‍പ്പന കൂടുമെന്ന് ഉത്പാദകര്‍ പറഞ്ഞിരുന്നു. മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള്‍ നികുതി ഇളവ് വേണമെന്നും ആവശ്യമുണ്ടായിരുന്നു. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്നാണ് നാളുകളായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെട്ടിരുന്നത്.