തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പാർട്ടി ട്രഷററുടെ വെളിപ്പെടുത്തൽ. അജയ് മാക്കനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കാതെ മടക്കി അയക്കുന്നു എന്നും യൂത്ത് കോൺഗ്രസിന്റെ അടക്കമുള്ള അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിൽ ഉള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കവേ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് ഇത്തരത്തിൽ മരവിപ്പിച്ചിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നും അജയ് മാക്കൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ മെമ്പർഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നു പാര്‍ട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കൻ അറിയിച്ചു.ഇന്ത്യയില്‍ ഒറ്റ പാര്‍ട്ടിക്ക് മാത്രമാണോ പ്രവർത്തിക്കാൻ അനുവാദമുള്ളതെന്നും അജയ് മാക്കൻ ചോദിച്ചു.
Also read: ഇന്നലെ കൊല്ലത്ത് നിന്നും കാണാതായ വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ