പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ യുടെ വിസ യു.എസ്. റദ്ദാക്കി. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നു. Bangladesh Prime Minister Sheikh Hasina hit again; Visa canceled by America
അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ക്കിടെ വിസ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നതോടെ,അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന.
രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നത് വരെ ഹസീന ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരും. ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ അഭയം തേടിയത്.