തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ്. സത്യം ഒരുനാൾ പുറത്ത് വരുമെന്നും താൻ ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണമെന്നും ബെയ്‌ലിന്‍ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കോടതിയെ എനിക്ക് അനുസരിക്കണം. കോടതിയുടെ പരിഗണിയിൽ ഉള്ള വിഷയമാണ് അതുകൊണ്ട് എങ്ങനെ നിൽക്കണം എന്ന് എനിക്ക് അറിയാം. ഞാൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ല. ജൂനിയർ അഭിഭാഷകയെ ഞാൻ മർദ്ദിച്ചിട്ടില്ല.’ എന്നും ബെയ്‌ലിന്‍ ദാസ് പറഞ്ഞു.
അതേസമയം യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം നൽകിയത്.
ഗൗരവമുള്ള കുറ്റമാണ് ഇയാൾ ചെയ്തതെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നാണായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കേസിലെ സാക്ഷികൾ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചു.
എന്നാൽ ജൂനിയർ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും, ഓഫീസിനുള്ളിൽ നടന്ന നിസ്സാര സംഭവത്തെ പാർവതീകരിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. കോടതി നൽകുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിൻ ദാസിൻറെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ജൂനിയർ അഭിഭാഷക ശ്യാമിലി ജസ്റ്റിനെയാണ് സീനിയർ അഭിഭാഷകൻ ബെയ് ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂർ കോടതിക്ക് അടുത്ത അഭിഭാഷകൻറെ ഓഫീസിൽ സഹപ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദ്ദനം.
പിടിച്ച് നിർത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു, അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലൻ ദാസ് മർദ്ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.









