തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനകത്തെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ആത്മഹത്യയെ തുടർന്ന് ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. തൂങ്ങി മരണം നടന്നതിന് തെളിവായി വാട്ടർ ടാങ്കിനുള്ളിലേക്ക് കെട്ടിയ കയർ പൊലീസ് കണ്ടെത്തി. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവിൽ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളിൽ ഇറങ്ങി. ഇന്നലെയാണ് ക്യാമ്പസിൻറെ ബോട്ടണി ഡിപ്പാർട്ട്മെൻറിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിൻറെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.
ശരീരം അഴുകി അസ്ഥികൾ നിലത്ത് വീണതാണെന്ന് പൊലീസ് പറയുന്നു. അസ്ഥികൂടത്തിന് സമീപം ബാഗും ഒരു ഷർട്ടുമുണ്ട്. അസ്ഥികൂടം പുരുഷന്റേതെന്ന വിലയിരുത്തലിലാണ് പൊലീസ് എത്തിയിരിക്കുന്നത്. ഫോറൻസിക് സംഘം വാട്ടർ ടാങ്കിനുള്ളിൽ ഇറങ്ങി പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് കാര്യവട്ടം കാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്.
20 അടി താഴ്ചയിലാണ് അസ്ഥികൂടമുള്ളത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. 20 അടിതാഴ്ചയുള്ള ടാങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാൽ തന്നെ ഇതിനുള്ള മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കും. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.