മുംബൈ: മുംബൈ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ചവറ്റുകുട്ടയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം അറിയുന്നത്.
മൃതദേഹം ശ്രദ്ധയിൽപ്പെട്ട ശുചീകരണ തൊഴിലാളികൾ വിവരം എയർപോർട്ട് അതോറിറ്റിയെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രധാനമായും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാവും അന്വേഷണം.
ഇത്തരത്തിൽ അന്വേഷണം നടത്തുന്നതുവഴി എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥർ.
ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദം കൂടി വരുന്നു; വിഷയം ഉന്നയിച്ച് ഷാഫി പറമ്പിൽ
ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദരോഗം കൂടിവരികയാണെന്നുള്ള ഗൗരവകരമായ വിഷയം ലോക്സഭയിൽ ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം.പി.
സ്ത്രീകളിൽ കൂടി വരുന്ന പ്രസവാനന്തര വിഷാദരോഗം നിർണയിക്കുന്നതിനും, ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു.
രാജ്യത്തെ സ്ത്രീകളിൽ 22 ശതമാനത്തോളം പ്രസവാനന്തര വിഷാദരോഗ ബാധിതരാവുന്നുവെന്നാണ് കണക്കുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണക്കുകൾ 26 ശതമാനമാണ്.
അതിഗൗരവകരമായ ഈ പ്രശ്നം മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചട്ടം 377 പ്രകാരം ഷാഫി പറമ്പിൽ ആവശ്യപ്പെടുകയായിരുന്നു.