36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം
കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ വീടിനുപിറകിലെ കൂടിന്റെ പൂട്ട് തകർത്തു 36 പ്രാവുകളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കെ. സുനിലിന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച കൂട്ടിലാണ് അതിക്രമം നടന്നത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സുനിലിന്റെ മകൻ സി. അനുരാഗും സുഹൃത്തുക്കളായ ഉജ്ജ്വൽ, അനുവിന്ദ് എന്നിവരും ചേർന്നാണ് ഫാൻസി, മത്സരപ്രാവുകൾ ഉൾപ്പെടെ ഏകദേശം 51 പ്രാവുകളെ വളർത്തിയിരുന്നത്.
അതിൽ എട്ട് ജോഡികളും 20 കുഞ്ഞുങ്ങളുമടങ്ങിയ 36 പ്രാവുകളെയാണ് ക്രൂരമായി കൊന്നത്. കൊല്ലപ്പെട്ട പ്രാവുകളെ കൂടിനകത്തും സമീപവയലിലും ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ആക്രമണത്തിൽ രണ്ട് പ്രാവുകൾക്ക് പരിക്കേറ്റതായും പത്തോളം പ്രാവുകൾ പറന്നുപോയതായും അറിയുന്നു.
രാവിലെ ഉറക്കമുണർന്ന സുനിലിന്റെ ഭാര്യയാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് മകനെയും പോലീസിനെയും വിവരം അറിയിച്ചു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.
എട്ടുവർഷമായി പ്രാവുവളർത്തൽ ഹോബിയായി തുടരുന്ന യുവാക്കൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയും പ്രാവുപറത്തൽ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം പ്രാവ് വിൽപ്പനയെച്ചൊല്ലി ഉണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
English Summary
In Azhikode, Kannur, unidentified persons broke open a pigeon coop and brutally killed 36 pigeons by slitting their throats. The pigeons, including fancy and racing breeds, were raised by three young men as a hobby for the past eight years. The dead birds were found inside the coop and scattered in a nearby field. Police suspect a dispute related to pigeon sale may have led to the incident. An investigation is underway.
azhikode-pigeons-killed-cruelty-kannur
Kannur News, Azhikode, Animal Cruelty, Pigeon Killing, Kerala Crime, Valapattanam Police









