തൃശൂര്‍ അവണൂരില്‍ അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഏപ്രിൽ മാസത്തിലാണ് ഡോ മയൂര്‍ നാഥ് അച്ഛന്‍ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഒരാഴ്ച മുൻപ് ആരോടും പറയാതെ രക്ഷപ്പെട്ടു. അപസ്മാര രോഗിയായിരുന്ന മയൂർനാഥ് നേപ്പാളിൽ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. അമ്മയുടെ മരണത്തിനു കാരണം ശശീന്ദ്രന്‍ ആണെന്നും അമ്മയെ അച്ഛന്‍ സംരക്ഷിക്കാത്തതിലുള്ള പകമൂലമാണ് കൊലപാതകം നടത്തിയതെന്നും ആയിരുന്നു മയൂര്‍നാഥ് അന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമ്മിച്ച മയൂരനാഥ് ഇത് കടലക്കറിയിൽ കലർത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണമാണ് കൃത്യമായ പദ്ധതിയോടെ നടപ്പിലാക്കിയ കൊലപാതകം പുറത്തു കൊണ്ടുവന്നത്.
Read More: സഞ്ചാരികളെ ഇതിലെ ഇതിലെ.. മൂന്നാർ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം