തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടുകൊമ്പനെ മയക്കുവെടിവെച്ചു. ഒപ്പമുണ്ടായിരുന്ന ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് മയക്കുവെടിവെച്ചത്.
ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെച്ചതെന്ന് അധികൃതർ പറഞ്ഞു. ഇനി കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോയ ശേഷം ചികിത്സ നല്‍കും.
വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് അരികില്‍ നിന്ന കൊമ്പനെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ടായത് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് സംഭവ സ്ഥലത്തുള്ളത്. ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു.
എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനക്കൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനൊരുങ്ങുകയാണ്.അതേസമയം പ്ലാന്റേറേഷന്‍ കോര്‍പറേഷന്റെ വെറ്റിലപ്പാറ ചെക്പോസ്റ്റില്‍ ഇന്നും നിയന്ത്രണം തുടരും. 100 ഉദ്യോഗസ്ഥരെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.