കൊല്ലം: കല്ലടയാറ്റിൽ കാൽവഴുതി വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ അത്ഭുതകരമായ രക്ഷപെടൽ. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്.
നീന്തൽ വശമില്ലാതിരുന്ന ശ്യാമളയമ്മ വെള്ളത്തിൽ മലർന്നു കിടന്ന നിലയിൽ ഒഴുകി പോകുകയായിരുന്നു. പത്തു കിലോമീറ്ററോളം ഒഴുകിയ ഇവർ വള്ളിപ്പടർപ്പിൽ കുരുങ്ങിയതോടെ ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ശ്യാമളയമ്മയെ കണ്ടെത്തിയത്.
ഇന്നലെ വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോഴായിരുന് കാൽ വഴുതി ആറ്റിൽ വീണത്. ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു മനസ്സിലായില്ല.
ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസിൽ അറിയിച്ചതും. നാട്ടുകാർ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഞണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കണ്ടത്.