അസമിലെ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർമാർക്കായി പുറത്തിറക്കിയ പുതിയ സർക്കുലർ വിവാദത്തിൽ. രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആളൊഴിഞ്ഞ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾ ഒഴിവാക്കി സഞ്ചരിക്കണമെന്നുമാണ് വനിതാ ഡോക്ടർമാരോടും വിദ്യാർഥിനികളോടും അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ നിർദേശിച്ചിരിക്കുന്നത്. (Assam Medical College circular with strange ‘advice’ to women doctors and students)
‘വനിതാ ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും കഴിയുന്നിടത്തോളം, അവർ ഒറ്റക്ക് പുറത്ത് പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. രാത്രിയിൽ ഹോസ്റ്റലുകളിൽ നിന്നോ താമസ മുറികളിൽ നിന്നോ അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക,’ . ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ ഡോ. ഭാസ്‌കർ ഗുപ്ത ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
ഏതെങ്കിലും പ്രശ്നമോ പരാതിയോ ഉണ്ടെങ്കിൽ ഉടൻ തന്നെ ആഭ്യന്തര പരാതി കമ്മിറ്റി, റാഗിംഗ് വിരുദ്ധ സമിതി എന്നിവയുടെ അംഗങ്ങളെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
രാത്രി വൈകിയോ അസമയങ്ങളിലോ കാമ്പസിന് പുറത്തേക്ക് ഇറങ്ങരുതെന്നും വനിതാ ഡോക്ടർമാരും വിദ്യാർഥികളും അപരിചിതരുമായോ സംശയാസ്പദമായ സ്വഭാവമുള്ളവരുമായോ കൂട്ടുകൂടുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
‘അനാവശ്യ ശ്രദ്ധയ്ക്ക് നിങ്ങൾ ഇരയാകരുത്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ മാനസികമായി ശാന്തതയും ജാഗ്രതയും പാലിക്കണം, നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം, കൂടാതെ ആളുകളുമായി മാന്യമായി ഇടപഴകണം… സർക്കുലറിൽ പറയുന്നു.
അതേസമയം, ഈ സർക്കുലറിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കുലർ സ്ത്രീവിരുദ്ധമാണെന്നും വനിതകളോട് മുറികളിൽ തങ്ങാൻ പറയുന്നതിന് പകരം കാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ മെച്ചപ്പെടുത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. നിരവധി ആളുകളാണ് വിദ്യാർത്ഥിനികളെ അനുകൂലിച്ച് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരിക്കുന്നത്.