കൊവിഡ് കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് വർക്ക് ഫ്രം ഹോം എന്ന ആശയം കൂടുതൽ പ്രായോഗികമായി. കോവിഡൊക്കെ മാറി എല്ലാം പഴയതുപോലെയായെങ്കിലും വർക്ക് ഫ്രം ഹോം പല കമ്പനികളും നിർത്തലാക്കിയില്ല. അതോടെ ഓഫീസിൽ പോയി ജോലി ചെയ്യാൻ പറ്റാത്ത ആളുകൾക്ക് അതൊരു അവസരമായി മാറി.
എന്നാലിപ്പോൾ പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്തലാക്കുകയും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പല കമ്പനികളും ഇതൊരു തന്ത്രമായിക്കൂടി പ്രയോഗിക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരെ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. വർക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്ന തൊഴിലാളികൾ ഇതുവഴി കൊഴിഞ്ഞു പോയ്ക്കോളും എന്നാണത്രെ ഇത്തരം കമ്പനികളുടെ മനോഭാവം.
തന്റെ അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവാവ്. തനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നാണ് യുവാവ് പറയുന്നത്. ഭിന്നശേഷിക്കാരനായ താൻ കമ്പനിയിൽ ആദ്യം തന്നെ തന്റെ അവസ്ഥ അറിയിച്ചിരുന്നു. വർക്ക് ഫ്രം ഹോം മാത്രമേ ചെയ്യാനാവൂ എന്നും പറഞ്ഞതാണ്. എന്നാൽ, ഇപ്പോൾ കമ്പനിയിൽ നിന്നും തന്നോട് നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് യുവാവ് പറയുന്നു.
തന്റെ ജോലി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്നതാണ് എന്ന് യുവാവ് പറയുന്നുണ്ട്. എന്തായാലും, താൻ ഇതങ്ങനെ വിട്ടുകൊടുക്കില്ല എന്നും കമ്പനിയോട് തിരികെ പോരാടാൻ തന്നെയാണ് തീരുമാനം എന്നും യുവാവ് പറയുന്നു. അതിനായി തങ്ങളുടെ യൂണിയൻ പ്രതിനിധിയുടേയും ഡോക്ടറുടേയും ഒക്കെ സഹായം തേടുകയും ചെയ്തു. അവർ സഹായിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തനിച്ച് പോരാടുക സാധ്യമല്ലാത്തിടത്ത് ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടത് എന്നും യുവാവ് പറയുന്നു.
വളരെ പെട്ടെന്ന് യുവാവിന്റെ പോസ്റ്റിന് അനേകം കമന്റുകൾ വന്നു. പോരാട്ടം തുടരാൻ പലരും യുവാവിനോട് പറഞ്ഞു.
English summary : asked to come directly to the office and work ; Comments in support of the differently – abled youth’s post