ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്
കൊച്ചി: മലയാളം വാർത്താ ചാനൽ യുദ്ധത്തിൽ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു ഏഷ്യാനെറ്റ് ന്യൂസ്. അടുത്തകാലത്തായി മറ്റു ചാനലുകൾ ഉയർത്തിയ ഭീഷണികളെ മറികടന്ന് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്. ഉപതിരഞ്ഞെടുപ്പു അടക്കം പ്രത്യേക വാർത്താ സാഹചര്യങ്ങളെല്ലാം ഒഴിഞ്ഞ് സാധാരണ നിലയിലേക്ക് കാണികൾ എത്തിയതോടെ കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഇക്കുറി ബാർക്ക് റേറ്റിംഗ് പുറത്തുവരുമ്പോഴും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. അതേസമയം റിപ്പോർട്ടർ ചാനൽ തകർന്നടിഞ്ഞ് മൂന്നാം സ്ഥാനത്താണ്. 27ാം ആഴ്ച്ചയിലെ ബാർക്ക് റേറ്റിംഗ് പുറത്തുവരുമ്പോൾ 99 പോയിന്റുമായി നില മെച്ചപ്പെടുത്തുകയാണ് ഏഷ്യനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്ത് 87 പോയിന്റുമായി 24 ന്യൂസ് ചാനലാണ്. 84 പോയിന്റുമായി റിപ്പോർട്ടർ ചാനൽ മൂന്നാം സ്ഥാനത്തും.
റിപ്പോർട്ടറിനെ സംബന്ധിച്ചിടത്തോളം പോയ വാരത്തെ വീഴ്ച്ചയിൽ നിന്നും തിരികെ കയറാൻ നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല എന്നതാണ് ശരി. ഇടക്കാലത്ത് ചില വാരങ്ങളിൽ ചാനൽ മുന്നിൽ വന്നത് തന്നെ കേരളാ വിഷൻ ചാനലിലെ പ്രൈംബാൻഡ് കോടികൾ മുടക്കി വിലക്കെടുത്തതുകൊണ്ടാണ്. ആ പരീക്ഷണങ്ങൾ വിജയം ഇപ്പോൾ കാണുന്നില്ലെന്നതാണ് വ്യക്തമാകുന്ന കാര്യം.
കാലത്തിന് അനുസരിച്ചുള്ള മുഖം മാറ്റൽ
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ചാനലും കാലത്തിന് അനുസരിച്ചുള്ള മുഖം മാറ്റൽ നടപടികളിലേക്കും കടക്കുകയാണ്. ചാനലിന്റെ കളറും ഫോണ്ടും അടക്കം മാറ്റിയിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസ് അടക്കം ഇപ്പോൾ മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. എന്നാൽ, സാങ്കേതകമായി മാറ്റങ്ങൾ വരുത്തുമ്പോഴും ചാനൽ ക്രെഡിബിലിറ്റി മുന്നിൽ കണ്ടുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ഇതെല്ലാമാണ് ഏഷ്യാനെറ്റ് ന്യൂസിനെ സ്‌നേഹിക്കുന്നവരെ വീണ്ടും അടുപ്പിച്ചത്.
അതേസമയം പോയവാരത്തിൽ നാലാം സ്ഥാനത്ത് മനോരമ ന്യൂസ് ചാനലാണ്. 42 പോയിന്റാണ് മനോരമ ന്യൂസ് ചാനലിന് ഇപ്പോൾ ഉള്ളത്. അതേസമയം 41 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്താണ്. ന്യൂസ് മലയാളം ചാനൽ 28 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുകയാണ്. പോയവാരത്തിൽ നിന്നും മാറ്റം ഇക്കുറിയാണ് ഉണ്ടായിരിക്കുന്നത്. കൈരളി ടിവിയുടെ ഏഴാം സ്ഥാനം ജനം ടി വി തട്ടിയെടുക്കുകയായിരുന്നു. 22 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തായപ്പോൾ കൈരളി ടി വി 18 പോയിന്റുമായി എട്ടാം സ്ഥാനത്തായി. ന്യൂസ് 18 കേരള 14 പോയിന്റോടെ ഒമ്പതാം സ്ഥാനത്തും 11 പോയിന്റുമായി മീഡിയ വൺ പത്താം സ്ഥാനത്തുമാണ്.
റേറ്റിങ്ങിലെ കേരളാ യൂണിവേഴ്‌സ് വിഭാഗത്തിൽ 99 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടർന്നത്. 87 പോയിന്റുമായി ട്വന്റി ഫോർ ന്യൂസ് രണ്ടാം സ്ഥാനവും നിലനിർത്തി. മൂന്നാം സ്ഥാനത്ത് തുടരുന്ന റിപോർട്ടറിന് 84 പോയിൻേറ നേടാനായുളളു. മൂൻ ആഴ്ചയിലേക്കാൾ പോയിന്റ് വർദ്ധിപ്പിക്കാൻ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളള ചാനലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
മുൻ ആഴ്ചയിൽ 95 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് 4 പോയിന്റ് വർദ്ധിപ്പിച്ചാണ് നില ഭദ്രമാക്കിയത്. 85 പോയിന്റുണ്ടായിരുന്ന ട്വന്റി ഫോർ ന്യൂസ് 2 പോയിന്റ് വർദ്ധിപ്പിച്ചു. ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റും രണ്ടാം സ്ഥാനത്ത് തുടരുന്ന ട്വന്റി ഫോറും തമ്മിൽ 12 പോയിന്റിന്റെ അന്തരമാണുളളത്. ഇത് ഏഷ്യാനെറ്റ് ന്യൂസിന് ആത്മവിശ്വാസം പകരുന്ന മുന്നേറ്റമാണ്.
ENGLISH SUMMARY:
Asianet News has firmly reasserted its dominance in the Malayalam news channel space. Despite recent challenges posed by rival channels, Asianet continues to maintain its lead. With viewers returning to normal viewing patterns following special news events like by-elections, Asianet News secured the top position last week.