തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ 11 ദിവസമായി ആശാ വർക്കർമാർ നടത്തിവരുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്ക് മാറ്റി.
പൊതുഗതാഗതവും കാൽനട സഞ്ചാരവും തടസപ്പെടുത്തിയുളള പ്രതിഷേധം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വന്നത്. ഈ ഹർജി കോടതിയലക്ഷ്യഹർജികൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കൈമാറാൻ കോടതി നിർദേശം നൽകി. ആശാ വർക്കർമാരുടെ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹൈക്കോടതി ഹർജി.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാരെ ഉൾപ്പെടുത്തിയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമ പ്രതിഷേധം സംഘടിപ്പിച്ചത്.
രണ്ട് ദിവസം മുൻപ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നെങ്കിലും സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ ഇപ്പോഴത്തെ നിലപാട്.