തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശ വർക്കേഴ്സിന്റെ സമരം അമ്പത് ദിവസം പിന്നിടുന്നു. ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാത്ത സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം. അൻപതോളം ആശമാർ ഇന്ന് സമരപന്തലിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധം നടത്തും.
ഫെബ്രുവരി 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തൽ സന്ദർശിച്ചിരുന്നു.
അതേസമയം നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇൻസെന്‍റീവും തടഞ്ഞതിലും പ്രതിഷേധം ശക്തമാകുകയാണ്.