കൽപ്പറ്റ: പ്രമുഖ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷനായ ഒഎൽഎക്സ് വഴി തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വയനാട് സൈബർ ക്രൈം പൊലീസാണ് യുവാവിനെ ഗോവയിൽ നിന്നും പിടികൂടിയത്. കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസ് ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ എസ്.എച്ച് ഒ. ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനോയ് സ്‌കറിയയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ആദ്യമായി സൽമാനുൽ ഫാരിസിനെ പൊലീസ് പിടികൂടുന്നത് 2021 ൽ അമ്പലവയൽ സ്വദേശിയെ കബളിപ്പിച്ച് 1,60,000 രൂപ തട്ടിയെടുത്ത കേസിലായിരുന്നു. ഇതിനു പിന്നാലെതന്നെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ പതിനഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. മൂന്ന് കേസുകളാണ് വയനാട്ടിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയെങ്കിലും കൊൽക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് വയനാട് പൊലീസ് അങ്ങോട്ട് പോയിരുന്നു. കോടതി ഉത്തരവ് പ്രകാരം പ്രതിയെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നത് വഴി ആന്ധ്രാപ്രദേശിൽ വെച്ച് ഇയാൾ പൊലീസിനെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ പൊലീസിന് ഇയാളെ വീണ്ടും സിക്കിമിൽ നിന്ന് പിടികൂടാൻ കഴിഞ്ഞു.
വയനാട്ടിലെ കേസിൽ വിചാരണ നടക്കുന്നതിനിടെ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു. കോടതി വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബസ് മാർഗ്ഗം മുംബൈയിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ പനാജി ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടി വയനാട്ടിലെത്തിക്കുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പിഎ ഷുക്കൂർ, കെ. നജീബ്, സി. വിനീഷ, എഎസ്ഐ ബിനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.