ബെംഗളൂരു: കാറിൽ മഴവെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിന്റെ വിരൽ കടിച്ച് പരിക്കേൽപിച്ചു. ബെംഗളൂരുവിലാണ് സംഭവം. മഗഡി റോഡിലെ താമസക്കാരനായ ജയന്ത് ശേഖറാണ് ആക്രമണത്തിനിരയായത്.
മെയ്-26-ന് രാത്രിയാണ് സംഭവം. ജയന്ത് ശേഖർ ഭാര്യക്കും അമ്മക്കുമൊപ്പം അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
രാത്രി ഒൻപത് മണിയോടെ, ലുലു മാൾ അണ്ടർപാസിനടുത്ത് സിഗ്നൽ മുറിച്ചുകടന്ന് ഒരു വളവ് തിരിയുന്നതിനിടെ ശേഖറിന്റെ വാഹനം മറ്റൊരു വാഹനത്തിലേക്ക് മഴവെള്ളം തെറിപ്പിക്കുകയായിരുന്നു.
ഇതോടെ ഒരു കാർ തന്റെ കാറിന് പിന്നിൽ പിന്തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെട്ടു. പിന്നാലെ ഇയാൾ അസഭ്യം പറയുകയും തുടർന്ന് തന്റെ മോതിര വിരലിന് കടിച്ച് മുറിവേൽപ്പിക്കുകയുമായിരുന്നു.
പരിക്കേറ്റ യുവാവിന്റെ ശസ്ത്രക്രിയയ്ക്ക് ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചെലവായത്. ആക്രമിച്ച ഡ്രൈവർക്കെതിരെ ശേഖറിന്റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുവർക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.