കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടനുമായി വനംവകുപ്പിന്റെ തെളിവെടുപ്പ് ഇന്ന്. തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.
പുലിപ്പല്ല് അനധികൃതമായി സൂക്ഷിച്ചതിനാണ് ഇന്നലെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. പുലിപ്പല്ല് രൂപമാറ്റം വരുത്തിയെന്ന് വേടൻ വെളിപ്പെടുത്തിയ തൃശ്ശൂരിലെ ജ്വല്ലറിയിലാണ് തെളിവെടുപ്പ്.
ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടൻ മൊഴി നൽകിയത്. തൃശ്ശൂരിലെ ജ്വല്ലറിയിൽ വച്ചാണ് ഇത് രൂപ മാറ്റം വരുത്തിയത്.
ഇതിനുശേഷമാണ് മാലയ്ക്കൊപ്പം ചേർത്തതെന്നും വേടൻ വനം വകുപ്പിനോട് പറഞ്ഞിരുന്നു.
പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പിൻ്റെ ശ്രമം തുടരുകയാണ്.
അതേസമയം, വേടനും സംഘത്തിനും കഞ്ചാവ് നൽകിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമായി.
ജ്വല്ലറിയിലെ തെളിവെടുപ്പിന് ശേഷം പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും.