കൊച്ചി: പി വി അൻവർ കടലാസ്സ് പുലിയാണെന്നും കടിക്കില്ല കുരക്കുകയേയുള്ളു എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. Anwar’s evasion and bargaining is enough for the CPM
നാവിന് എല്ലില്ലാത്ത അൻവർ ഓരോ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടത്തുന്നതെന്നും തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും സിപിഎമ്മിൽ മതി, കോൺഗ്രസ്സിനോട് വേണ്ട.
മുഖ്യമന്ത്രിക്കെതിരെയും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിനെതിരെയും ഡിസിസി പ്രസിഡന്റായ തനിക്കെതിരെയുമെല്ലാം ഓരോരോ തരത്തിലുള്ള ആരോപണങ്ങൾ അദ്ദേഹം നടത്തിയിരിക്കുന്നു.
ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്. സിപിഎമ്മോ ഇടതുമുന്നണിയോ സർക്കാരോ അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് യാതൊരു വിലയും നൽകുന്നില്ല.
ആരും പരിഗണിക്കാതെ വരുമ്പോഴാണ് അൻവർ പുതിയ വെളിപ്പെടുത്തലുകളുമായും അധിക്ഷേപങ്ങളുമായും തന്നെ വിമർശിക്കുന്നവർക്കെതിരെ കൂടിയും കടന്നുവരുന്നത്.
രാജ്യത്തെല്ലാവരും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നേതാവായ രാഹുൽ ഗാന്ധിക്കെതിരെ പോലും അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശം അൻവർ നടത്തിയിട്ടുണ്ട്.
വണ്ടി ചെക്ക് കേസുകളിലും സർക്കാർ ഭൂമി കയ്യേറിയ കേസിലും പ്രതിസ്ഥാനത്ത് ഉള്ള അൻവർ ഒരു തികഞ്ഞ തട്ടിപ്പുകാരനാണ്. പ്രകൃതിയെ ചൂഷണം ചെയ്തതിനു പോലും അദ്ദേഹത്തിനെതിരെ കേസുണ്ട്.
പൊതുജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടി നടത്തുന്ന നിരന്തരമായ അധിക്ഷേപങ്ങൾ കൊണ്ട് മുഖ്യമന്ത്രിയെ വിരട്ടുന്നത് പോലെ കോൺഗ്രസ് നേതാക്കളെ വിരട്ടാമെന്ന് അൻവർ കരുതേണ്ട.
പി വി അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയല്ല കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്. അൻവറിന് മുൻപേ മുഖ്യമന്ത്രിക്കെതിരെയും പൊലീസിലെ ക്രിമിനലുകൾക്കെതിരെയും ആർഎസ്എസ് ബന്ധത്തിലും കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
അത്തരം പ്രതിഷേധങ്ങൾക്ക് അൻവറിന്റെ വക്കാലത്ത് കോൺഗ്രസിന് ആവശ്യമില്ല. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം കോൺഗ്രസിന് ഇല്ല.
ഈ തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ് തികഞ്ഞ അവജ്ഞയോടെ കേരളീയ സമൂഹം അൻവറിന്റെ പരാമർശങ്ങളെയും പ്രതികരണങ്ങളെയും തള്ളിക്കളയുമെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.