മലപ്പുറം: കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. ആറു ദിവസം മുൻപ് തട്ടിക്കൊണ്ടുപോയ പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് കണ്ടെത്തിയത്.
മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. മകനുമായി സംസാരിക്കാന്‍ സാധിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും പറഞ്ഞില്ല. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഉച്ചയോടെ കൊണ്ടോട്ടിയില്‍ നിന്ന് പുറപ്പെടുമെന്നാണ് അറിയിച്ചതെന്ന് പിതാവ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ വീട്ടിൽ നിന്ന് ആയുധമായി എത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അന്നൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരുന്നത്.
സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചതായി പരാതി
കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴിയാണ് യദു സന്തോഷിനേയും കൂട്ടുകാരെയും ആക്രമിച്ചത്. കലാപ്രവർത്തനം നടത്തിയതിനായിരുന്നു മർദ്ദനം എന്ന് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു.
സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് നടൻ പറഞ്ഞു. ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണ് മര്‍ദനം നടന്നതെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
മർദ്ദനത്തെ തുടർന്ന് മകൻ സഹായം അഭ്യർത്ഥിച്ച് തന്നെ വിളിച്ചുവെന്നും താൻ സ്ഥലത്തേയ്ക്ക് പെട്ടെന്ന് ചെല്ലുകയായിരുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഹെൽമറ്റ് കൊണ്ടാണ് മർദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഓർക്കാൻ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടൻ പറഞ്ഞു.