തനിക്ക് പകരം അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിൽ പി.സി.ജോർജ് പരസ്യമായി നീരസം പ്രകടിപ്പിച്ച സാഹചര്യത്തിൽ പി.സി.ജോർജിനെ വീട്ടിലെത്തി സന്ദർശിച്ച് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി. തിങ്കളാഴ്ച വൈകിട്ട് അഞ്ചേകാലോടെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി ജോർജിനെ സന്ദർശിച്ച അനിൽ അദ്ദേഹവുമായി ചർച്ച നടത്തി.
പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്ന് കുടിക്കാഴ്ചയ്ക്കുശേഷം പി.സി.ജോർജ് മാധ്യമങ്ങളോടു പ്രതികരിച്ചു. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും വളരെ ആത്മാർഥമായി മുന്നിലുണ്ടാകുമെന്നും ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചത് പാർട്ടി തീരുമാനമാനിച്ചതാണെന്നും ബിഷപ്പുമാരടക്കം തനിക്കു തന്ന പിന്തുണയ്ക്ക് ഒരു ബ്ലോക്ക് വന്നിട്ടുണ്ടെന്നും അതു മാറ്റാനാണു ശ്രമിക്കുന്നതെന്നും ജോർജ് പറഞ്ഞു.
“പി.സി.ജോർജിനെയും കുടുംബത്തെയും ചെറുപ്പം മുതൽ അറിയാം. അദ്ദേഹം എന്റെ അകന്ന ബന്ധുവാണ്. ഷോൺ ജോർജ് തന്റെ മൂത്ത സഹോദരനെ പോലെയാണ്. ജോർജിന്റെ ബിജെപി പ്രവേശനം പാർട്ടിക്ക് ഒരുപാട് ശക്തി പകരുന്നതാണ്. അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള പ്രവർത്തനത്തിലൂടെയാകും കേരളത്തിൽ ബിജെപി നമ്പർ വൺ പാർട്ടിയാകുന്നത്.’- അനിൽ ആന്റണി പറഞ്ഞു. പത്തനംതിട്ടയിൽ പി.സി.ജോർജിന്റെ അനുഗ്രഹത്തോടെ തന്നെ വിജയിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.
“കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അനിൽ ആന്റണിയെന്ന് പറഞ്ഞാൽ എ.കെ.ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണ്. പണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത പോരാട്ടമാണ്. നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്.”- പി.സി.ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.