17000 കോടിയുടെ വായ്പാ തട്ടിപ്പ് കേസ്; അനിൽ അംബാനിയെ ചോദ്യം ചെയ്ത് ഇ.ഡി; എത്തിയത് അഭിഭാഷകനില്ലാതെ
ന്യൂഡൽഹി: 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നും.
അംബാനിയുമായി ബന്ധമുള്ള കമ്പനികളിൽ ഇഡി കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിൽ നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. തുടർപ്രവർത്തനമായാണ് ഓഗസ്റ്റ് 1-ന് ഇഡി അനിൽ അംബാനിക്ക് സമൻസ് അയച്ചത്.
അംബാനിയുടെ കമ്പനികൾക്ക് വിവിധ ബാങ്കുകൾ വഴി ലഭിച്ച വായ്പകളുടെ വിശദാംശങ്ങൾ ശേഖരിക്കാനായി ഇഡി നേരത്തെ തന്നെ ബാങ്കുകൾക്ക് കത്തയച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ യെസ് ബാങ്ക് വഴി 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പയുടെ തുകയും പിന്നീട് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻറെ പേരിൽ 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പുമാണ് ഇഡി കണ്ടെത്തിയത്.
ജൂലൈ 24ന് ആരംഭിച്ച റെയ്ഡുകൾ ഡൽഹിയിലും മുംബൈയിലുമായി 50 കമ്പനികളുടെയും 25 വ്യക്തികളുടെയും സ്ഥാപനങ്ങളിലായി വ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎയുടെ ചട്ടപ്രകാരമായാണ് പരിശോധനകൾ നടന്നത്. ഇതുവരെ 25-ലധികം പേരെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
ഫണ്ട് തിരിമറി;അനിൽ അംബാനിയെ ഓഹരി വിപണിയിൽ 5 വർഷത്തേക്ക് വിലക്കി സെബി; 25 കോടി പിഴ
മുംബൈ: ഓഹരി വിപണിയിൽ നിന്ന് അനിൽ അംബാനിയെ വിലക്കി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ.
അഞ്ച് വർഷത്തേക്കാണ് ഓഹരി വിപണിയിൽ ഇടപെടുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 25 കോടി രൂപ പിഴയും അടയ്ക്കണം.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വർഷത്തെ വിലക്കും 25 കോടി രൂപ പിഴയും ചുമത്തിയത്. റിലയൻസ് ഹോം ഫിനാൻസിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും എതിരെയും നടപടിയുണ്ടെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.
സെബി നടപടിയുടെ പശ്ചാത്തലത്തിൽ, വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല.
റിലയൻസ് ഹോം ഫിനാൻസിന് 6 മാസത്തെ വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തി. റിലയൻസ് ഹോം ഫിനാൻസിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാൻ അനിൽ അംബാനി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സെബിയുടെ കണ്ടെത്തൽ.
ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാൽകർ, പിങ്കേഷ് ആർ ഷാ എന്നിവരുൾപ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.
റിലയൻസ് യൂണികോൺ എന്റർപ്രൈസസ്, റിലയൻസ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിങ്‌സ് ലിമിറ്റഡ്, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി.
2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്‌ന, രവീന്ദ്ര സുധാൽകർ, പിങ്കേഷ് ആർ ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
English Summary:
Reliance Group Chairman Anil Ambani will face questioning by the Enforcement Directorate today in connection with a ₹17,000 crore bank loan fraud and money laundering case. Raids and document seizures have intensified the probe.