വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു
ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി മൂന്ന് പെൺകുട്ടികൾ മരിച്ചു. അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് ദാരുണ സംഭവം.
അനന്തഗിരി ഹിൽസിലെ മുളഗുമ്മി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ സംഘത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഹുകുംപേട്ട മണ്ഡല സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്.
വഴുക്കുള്ള പാറപ്പുറത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കുട്ടികൾ മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തിരിച്ച് കയറാൻ ശ്രമിച്ചെങ്കിലും പാറ വഴുക്കലായതിനാൽ സാധിച്ചില്ല. പിന്നീട് വീണ്ടും ഫോട്ടോ എടുക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു.
സംഭവം കണ്ടിരുന്ന കൂട്ടത്തിലെ മറ്റൊരു പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. രക്ഷാപ്രവർത്തനത്തിനിടെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മൂന്ന് പേർക്കും നീന്തൽ അറിയാത്തതിനാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിനോദസഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ അപകടഭൂമിയാണിത് എന്നും അധികൃതർ അറിയിച്ചു.
ജലാശയങ്ങൾക്കടുത്ത് സെൽഫി എടുക്കുന്നത് പോലുള്ള അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
English Summary
Three teenage girls drowned while attempting to take selfies at a waterfall in Andhra Pradesh’s Alluri Sitharama Raju district. The victims slipped from a wet rock into deep water. Authorities have warned tourists against risky behavior near water bodies.









