ന്യൂഡൽഹി: അസാധാരണമായി ചുവന്നു തുടുത്ത് ആകാശം ധ്രുവദീപ്തി ഇതാദ്യമായി ഇന്ത്യയിലും ദൃശ്യമായി. കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടായ ഏറ്റവും ശക്തമായ കാന്തികക്കാറ്റിന്റെ ഭാഗമായ കണങ്ങളുടെ പ്രവാഹം ഇന്ത്യയിലുമുണ്ടായതാണ് കാരണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതുവരെ യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രം കണ്ടിട്ടുള്ള ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്‌സ് ഇന്ത്യയിൽ ആദ്യമായി ദൃശ്യമാവുകയായിരുന്നു.
സൗരകാന്തികവാതമെന്നാൽ ചാർജ് കണങ്ങളുടെ മഹാപ്രവാഹമാണ്. സൂര്യകളങ്കം അഥവാ സൺസ്‌പോട്ട് എന്ന പേരിൽ സൂര്യനിലുണ്ടാകുന്ന കാന്തമണ്ഡലച്ചുഴികളാണ് ഇതിന് കാരണം. 11 വർഷ ഇടവേളയിൽ ഇവ വർധിക്കുന്നുണ്ടന്ന് ഗവേഷകർ പറയുന്നു. ഇപ്പോൾ രൂപപ്പെട്ടിട്ടുള്ള സൂര്യകളങ്കത്തിന് ഭൂമിയുടെ 15 മടങ്ങ് വലുപ്പമുണ്ട്.
അതിവേഗം സഞ്ചരിക്കുന്ന ചാർജ് കണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി ചേരുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ഓസ്ട്രിയ, ജർമനി, സ്ലൊവാക്യ, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ മുന്പ് ധ്രുവദീപ്തിയുടെ ദൃശ്യങ്ങൾ കണ്ടിരുന്നു. ലഡാക്കിലെ ധ്രുവദീപ്തി പകർത്തിയത് ഹാൻലി ഡാർക് സ്‌കൈ റിസർവിലെ വാനനിരീക്ഷകരാണ്. ഇതിന് മുമ്പ് ഇത്ര ശക്തമായ സൗരകാന്തികവാദം ഉണ്ടായത് 2003-ലാണ്.
സൗരകാന്തികവാതം പലപ്പോഴും നമ്മുടെ ആശയവിനിമയ സംവിധാനങ്ങളെയെല്ലാം തകരാറിലാക്കാറുണ്ട്. ഉപഗ്രഹ, റോഡിയോ സിഗനലുകൾ തടസ്സപ്പെടും. ഇന്റർനെറ്റ്, വിമാനസർവീസുകൾ, ജിപിസ്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയെയൊക്കെയാണ് ഇത് ബാധിക്കുന്നത്. ഇന്നലെ ഏഷ്യ, യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ റേഡിയോ ബ്ലാക്കൗട്ട് സംഭവിച്ചതായാണ് റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും ശക്തമായ സൗരവാതം 1859-ലെ കാരിംഗ്ടൺ ഇവന്റ് ആണ്.