തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് റിപ്പോർട്ടുകൾക്കിടെ മന്ത്രിമാരുടെ ചികിത്സാ ചെലവിന്റെ കണക്കുകൾ പുറത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് ഇനത്തിൽ കൈപ്പറ്റിയത് 1.73 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 2021 ജൂലൈ 7 മുതൽ 2024 ഒക്‌ടോബർ 3 വരെ മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തിൽ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്‌സ്) വിഭാഗം പുറത്തുവിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ് വിദേശത്തു പോയി ചികിത്സിച്ചതടക്കമുള്ള തുകയാണ് ഇത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചികിത്സാ ചെലവ് 1,42,123 രൂപയാണ്. മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദൻ 2,22,256 രൂപ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ധനവകുപ്പ് മുഖാന്തരം പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ പറയുന്നു.