സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു
മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി മരിച്ചു.
മങ്കടയിൽ നിപ ബാധിച്ച് മുമ്പ് മരണപ്പെട്ട പെൺകുട്ടിയോടൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം, ഇവർ അതീവ ഗുരുതരമായ സമ്പർക്കപ്പട്ടികയിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
യുവതിയുടെ മരണം നിപ വൈറസ് ബാധ കാരണമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു.
പരിശോധനാ ഫലം ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നിർദേശം.
നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍
പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേർ.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറത്ത് 228 പാലക്കാട് 110 കോഴിക്കോട് 87 സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ നീളുന്നു.
മലപ്പുറത്തു 12 പേരാണു ആകെ ചികിത്സയിലുള്ളത്. ഇതിൽഅഞ്ചു പേര്‍ ഐസിയുവിലാണ്.
സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
പാലക്കാട് ജില്ലയിൽ 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരിൽ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്
പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.
ഇവർക്ക്മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം.
സാംപിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതി. നിപ്പ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍,
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍,
ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രത
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്.
മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.
മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കുകയും ചെയ്തു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ പരമാവധി കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
പൊതു ജനങ്ങൾ മാസ്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മക്കരപറമ്പ് – ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂടിലങ്ങാടി-11, 15 വാർഡുകൾ,
മങ്കട – 14-ാം വാർഡ്, കുറുവ – 2, 3, 5, 6 വാർഡുകൾ എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരിക്കുന്നത്.
ഇവിടങ്ങളിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ പെൺകുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്.
പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെയാണ് സാമ്പിൾ പൂനെയിലേക്ക് അയച്ചത്.
ഫലം പൊസറ്റീവായതോടെ യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയിൽ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഒന്നാം തീയതിയാണ് യുവതി മരിച്ചത്.
അതിനിടെ പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
ഇവരുടെ വീടിന്റെ പരിസരത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്നു നാട്ടുകാർ പറയുന്നു.
വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
English Summary :
Amid Nipah concerns, a young woman from Kottakkal who was on the Nipah contact list has died. She was under treatment in the intensive care unit along with the girl from Mankada who had earlier succumbed to the virus. The woman passed away around noon today