പന്നിക്കെണിയിൽ കുടുങ്ങി, മയക്കുവെടി പൊട്ടുംമുമ്പ് വലപൊട്ടിച്ചു; അമ്പൂരിൽയിൽ ഭീതി പരത്തിയ പുലിയെ ഒടുവിൽ പിടികൂടി
തിരുവനന്തപുരം: അമ്പൂരിയിൽ ദിവസങ്ങളോളം ഭീതി പരത്തിയ പുലിയെ ഒടുവിൽ മയക്കുവെടിവെച്ച് പിടികൂടി. പന്നിക്കുവെച്ച കെണിയിൽ കുടുങ്ങിയ പുലി മയക്കുവെടി വെക്കുന്നിതിനിടെ ആണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവിൽ പുലിയെ കണ്ടെത്തുകയും മയക്കുവെടിവെക്കുകയുമായിരുന്നു.
അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലി പന്നി കെണിയിൽ കുടുങ്ങിയത്. കാരിക്കുഴി സെറ്റിൽമെന്റിൽ പന്നിയെ പിടികൂടുന്നതിന് വേണ്ടി ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മയക്കുവെടിവെക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും പുലി കെണിയിൽ നിന്നും രക്ഷപെട്ട് പോയി.
ആദ്യ റൗണ്ട് മയക്കുവെടിവെച്ചതിന് പിന്നാലെ വസ്തു ഉടമ സുരേഷിനെ പുലി ആക്രമിച്ചു. തുടർന്ന് രണ്ടാമത്തെ മയക്കുവെടിവെച്ചപ്പോൾ പുലി വല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പുലിയുടെ അക്രമണത്തിൽ പരിക്കേറ്റ സുരേഷിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിക്കെണിയിൽ നിന്നും രക്ഷപെട്ടതിന് പിന്നാലെ പുലി ജനവാസമേഖലയിലേക്ക് പോകാൻ തുടങ്ങിയത് ഭീതി പരത്തി. അഗസ്ത്യാർകൂടം താഴ്വരയായ ഈ പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികളും എത്താറുള്ളതിനാൽ ആശങ്ക വർധിപ്പിച്ചിരുന്നു. ഒടുവിൽ വനം വകുപ്പ്നടത്തിയ പരിശോധനയിൽ പുലിയെ മയക്കുവെടി വെച്ച് പിടികൂടുകയും ചെയ്തു.
പുലി പാഞ്ഞെത്തിയത് വീട്ടിലേക്ക്!
പത്തനംതിട്ട: കോന്നിയിൽ വളർത്തു നായയെ പിടിക്കാൻ പാഞ്ഞെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷമാണ് പുലി പുറത്തേക്ക് പോയതെന്ന് വീട്ടുകാർ പറയുന്നു.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ തട്ടാക്കുടി പൂമരുതിക്കുഴിയിൽ വീട്ടിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
വീട്ടിലെ വളർത്തു നായയെ പിന്തുടർന്നാണ് പുലി വീട്ടിലെത്തിയത്. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊൻമേലിൽ രേഷ്മയുടെ വീട്ടിലാണ് സംഭവം.
മൂത്ത കുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചു കൊണ്ടുവരാൻ ഇളയ കുട്ടിയുമായി പുറത്തു പോകാൻ തുടങ്ങുന്ന സമയത്ത് പുലി വളർത്തുനായയെ ഓടിച്ച് പിന്നാലെ എത്തുകയായിരുന്നു.
നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടച്ചു. പുലി മടങ്ങിയതോടെ ഇവർ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം അറിയിച്ചു.
വിവരമറിഞ്ഞ് എത്തിയ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ നോക്കി പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇവിടെ നിന്നു പത്ത് കിലോമീറ്റർ അകലെ കൂടൽ പാക്കണ്ടം ഭാഗത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഒരു വീട്ടിൽ നിന്നു 5 കോഴികളേയും പുലി കൊന്നു ഭക്ഷിച്ചു.
കൂടാതെ പരിസരത്തെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കൂട് സ്ഥാപിക്കുമെന്നു വനം വകുപ്പ് അറിയിച്ചു.
നാലു വയസുകാരനെ പുലി ആക്രമിച്ചു
തൃശൂർ: വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു. തൃശൂർ മലക്കപ്പാറയിലാണ് സംഭവം. മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്.
ബേബിയുടെയും രാധികയുടെയും മകനായ രാഹുലാണ് പുലിയുടെ ആക്രമണത്തിനിരയായത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണർന്നതെന്ന് പിതാവ് ബേബി പറയുന്നു.
ഉടൻ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ആക്രമണത്തിൽ കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. പരിക്കേറ്റ കുട്ടി ഇപ്പോൾ ചികിത്സയിലാണ്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.
വാൽപ്പാറയിൽ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നതിൻറെ ഞെട്ടൽമാറും മുൻപാണ് വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതിനിടെ, മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയിറങ്ങിയത്. മേഖലയിൽ നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ആറാമത്തെ തവണയാണ് പുലി സിസിടിവി കാമറയിൽ പതിയുന്നത്. എന്നാൽ സമീപത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
ENGLISH SUMMARY:
A leopard that had been causing fear in Ambur for several days was finally captured by the forest department using a tranquilizer dart. The big cat was initially trapped in a pig trap but managed to escape during the darting process. Following an extensive search, the forest officials successfully located and tranquilized the leopard.