കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ്, പാമ്പുകടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ 108 ആംബുലൻസിന്‍റെ ഡ്രൈവർ വാഹനം നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയതായി പരാതി. ഒടുവിൽ മറ്റൊരു ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡിൽ മോനിപ്പളളിയിലാണ് സംഭവം. മുളക്കുളം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഭനവിന് വെളളൂരിലെ അമ്മവീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്.
വീട്ടുമുറ്റത്ത് കളിക്കവെ കാലിൽ എന്തോ കടിച്ചതായി അമ്മയോട് പറയുകയായിരുന്നു. കാലിൽ വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് കുട്ടിയുടെ അവസ്ഥ മോശമായി.
ഉടൻ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. തുടർന്ന് ഡോക്ടർതന്നെ അവിടെയുണ്ടായിരുന്ന 108 ആംബുലൻസ് വിളിച്ച് ഏർപ്പാടാക്കി.
ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി പുറപ്പെട്ട് മോനിപ്പള്ളിയിൽ എത്തിയപ്പോൾ ആംബുലൻ ഡ്രൈവർ വാഹനം നിർത്തി എന്നാണ് പരാതി. ചോദിച്ചപ്പോൾ, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവർ നൽകിയതെന്ന് മാതാപിതാക്കൾ പറയുന്നു
ഒടുവിൽ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. കുട്ടിയെ വെന്‍റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.
മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. ഇന്നലെ രാവിലെ കുട്ടിയെ വെൻറിലേറ്ററിൽനിന്നും മാറ്റിയിട്ടുണ്ട്.
എന്നാൽ, ഡോക്ടറുടെ അനുമതിയോടെ ആംബുലൻസ് മാറ്റുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യം കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് കൂത്താട്ടുകുളത്തു നിന്നും എത്തിയ ആംബുലൻസിലേക്ക് കുട്ടിയെ മാറ്റിയത് എന്നുമാണ് 108 ആംബുലൻസുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.
ആംബുലൻസ്
ഡ്രൈവറുടെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.