കൊച്ചി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങൾ തുറന്നു കാണിച്ച് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ തിലകന്റെ മകൻ ഷോബി തിലകൻ. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടൻ തിലകൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടെന്ന് ഷോബി തിലകൻ പറഞ്ഞു.(All the things that my father said then come true through the Hema Committee report; Shobi Thilakan responded)
ഇതിന് മുൻപ് കേട്ട് കേൾവി മാത്രമായിരുന്നു ഇത്തരം സംഭവങ്ങൾ. വ്യക്തിപരമായ കലാ ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ ഇത്തരം ഒരു മാഫിയ ഉള്ളതായി അനുഭവപെട്ടിട്ടില്ലെന്നും ഷോബി തിലകൻ പറഞ്ഞു. അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശെരിയായി വന്നുവെന്ന് വേണം കരുതാൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ എല്ലാം സിനിമാ മേഖലയിലെ സംഘടനകളുമായും ചർച്ച ചെയ്ത് അതിനുവേണ്ട പരിഹാരം ഗവൺമെന്റ് കണ്ടെത്തണമെന്നാണ് അഭിപ്രായമെന്നും ഷോബി തിലകൻ കൂട്ടിച്ചേർത്തു.
ഒരു പ്രമുഖ നടനിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തിലകന്റെ മകൾ സോണിയയും കുറച്ചുമുമ്പ് വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് സോണിയ തിലകന്റെ വെളിപ്പെടുത്തൽ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു.