13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍
ആലപ്പുഴ: ഇതര സംസ്ഥാനക്കാരായ മാതാപിതാക്കള്‍ 13 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിയമപ്രകാരം ഉപേക്ഷിച്ചതിനെ തുടർന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) കുഞ്ഞിനെ ഏറ്റെടുത്തു. ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന നടപടിക്രമങ്ങളിലൂടെയാണ് കുഞ്ഞിനെ കമ്മിറ്റിക്ക് കൈമാറിയത്.
പ്രസവശേഷം കുഞ്ഞിനെ നിയമപരമായി ഉപേക്ഷിക്കുന്നതിനുള്ള ‘സറണ്ടര്‍’ നിയമപ്രകാരം മാതാപിതാക്കള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍ കുഞ്ഞിനെ ഔദ്യോഗികമായി സിഡബ്ല്യുസിക്ക് കൈമാറുകയായിരുന്നു.
കുഞ്ഞിന്റെ തുടര്‍ സംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവന്‍ ഏറ്റെടുക്കും. സിഡബ്ല്യുസി തയ്യാറാക്കുന്ന സറണ്ടര്‍ ഡീഡില്‍ മാതാപിതാക്കള്‍ ഒപ്പുവെക്കുന്നതോടെ കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണവും ഉത്തരവാദിത്വവും കമ്മിറ്റിയിലേക്ക് മാറും.
ഡീഡില്‍ ഒപ്പുവെച്ച ശേഷം മടങ്ങുന്ന മാതാപിതാക്കള്‍ക്കെതിരെ പിന്നീട് അന്വേഷണമോ മറ്റ് നിയമ നടപടികളോ ഉണ്ടാകില്ല. അതേസമയം, തീരുമാനം പുനരാലോചിക്കാന്‍ രക്ഷിതാക്കള്‍ക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിന് ശേഷം തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ കുഞ്ഞിനെ ദത്തെടുക്കല്‍ നടപടികളിലേക്ക് (Adoption) മാറ്റും.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന നടപടികളില്‍ ജില്ലാ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഗീത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജിജി ജോണ്‍, ശിശുവികാസ് ഭവന്‍ ഹോം മാനേജര്‍ മിഥുന്‍ ഷാ, സോഷ്യല്‍ വര്‍ക്കര്‍ പ്രിമ, സ്റ്റാഫ് നഴ്‌സ് അഞ്ജു എന്നിവര്‍ പങ്കെടുത്തു.
English Summary
A 13-day-old baby girl was legally surrendered by her migrant parents at Alappuzha Medical College in Vandanam.









