കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ!
മുംബൈ: മഹാരാഷ്ട്രയിലെ അകോളയിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന സ്ത്രീയോട് ലൈംഗികാവശ്യം ഉന്നയിച്ച പൊലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് ജാദവിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതോടെ നിലവിൽ ഒളിവിലാണെന്നാണ് വിവരം.
80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് അറസ്റ്റ് ചെയ്ത 45കാരിയായ സ്ത്രീയാണ് പരാതിക്കാരി. കോടതിയുടെ ഉത്തരവുപ്രകാരം രണ്ടു ദിവസത്തെ കസ്റ്റഡിയിൽ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കെയായിരുന്നു സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേഷ് ജാദവ് സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്ത്രീ വിസമ്മതിച്ചതോടെ, മകളെ തന്റെ അടുത്തേക്ക് അയച്ചാൽ കേസിൽ നിന്ന് ഒഴിവാക്കി ₹10,000 നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും ആരോപണം ഉണ്ട്.
ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പ്രകോപിതയായ സ്ത്രീ ഉടൻ വനിതാ പൊലീസുകാരിയെ വിവരം അറിയിച്ചു. തുടർന്ന് മേലുദ്യോഗസ്ഥർ സ്റ്റേഷനിലെത്തി ജാദവിനെ ചോദ്യം ചെയ്തു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. മേലുദ്യോഗസ്ഥർ ഇയാളെ സസ്‌പെൻഡ് ചെയ്തതോടൊപ്പം അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നിയമപാലകർക്കിടയിലെ അധികാര ദുരുപയോഗം ഒരുതരത്തിലും സഹിക്കില്ലെന്ന് അകോല എസ്.പി അർച്ചിത് ചന്ദക് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
English Summary:
A police sub-inspector in Akola, Maharashtra, has been suspended for allegedly making sexual demands to a woman in custody. A case has been registered under relevant laws, and an investigation is underway as the accused officer remains absconding.
akola-police-officer-suspended-custodial-misconduct-case
Maharashtra Crime, Police Misconduct, Custodial Abuse, Akola News, Crime News, India News, Law and Order









