ഡൽഹി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി. ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക പേജ് വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം ഇന്നലെ വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ അതിനെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.
സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ ഇവിടേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.
വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും വിവരമുണ്ട്.
പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. കശ്മീരിന് പുറമെ പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളിലും അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.