ന്യൂഡൽഹി: ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാനായി ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.
രാത്രി 11:50നാണ് എഐ 639 വിമാനം പറന്നുയർന്നത്. എന്നാൽ ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
രാത്രി 12:47ന് ആണ് വിമാനം നിലത്തിറക്കിയത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മുംബൈയിൽനിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു.
രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്‍റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന് എയർ ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചത്.
വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പാണ് പ്രശ്നം കണ്ടെത്തിയത്. പിന്നീട് അഞ്ച് മണിക്കൂര്‍ വൈകി ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന് കണ്ടെത്താനായിട്ടില്ല.
Summary: An Air India flight from Mumbai to Chennai was turned back shortly after takeoff due to a suspected smoke smell in the cabin. The aircraft landed safely, and all passengers are reported safe.