ജാതി അധിക്ഷേപക്കേസ്; നടി മീര അറസ്റ്റിൽ
ചെന്നൈ: സമൂഹമാധ്യമം വഴി ദളിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നടിയും മോഡലും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്നു നടി. 2021ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കേസിൽ അന്ന് അറസ്റ്റിലായ നടി ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കേസിന്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെത്തുടർന്ന് 2022ൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തുടർന്നാണ് മീരയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്ന് വർഷമായിട്ടും നടിയെ പിടികൂടാൻ സാധിക്കാത്തതിനെ തുടർന്ന് കോടതി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മീര മിഥുനും സുഹൃത്ത് സാം അഭിഷേകിനുമെതിരെ ഏഴു വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ സിനിമയിൽ നിന്ന് പുറത്താക്കണമെന്ന് നടി പറഞ്ഞതാണ് കേസിനു കാരണമായത്. വിവാദ പരാമർശത്തെ തുടർന്ന് വിവിധ സംഘടനകൾ നടിക്കെതിരെ പരാതി നൽകിയിരുന്നു.
വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ് മീര പ്രശസ്തയായത്. വിജയ് ടിവിയിലെ ജോഡി നമ്പർ വൺ എന്ന പരിപാടിയിലും നടി പങ്കെടുത്തിരുന്നു.
കൂടാതെ 8 തോട്ടകൾ, താന സേർന്ത കൂട്ടം, ബോധൈ യെരി ബുദ്ധി മാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കറുത്ത പിള്ളേരെ ഇഷ്ടമല്ല, ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ടു കാര്യമില്ല…പ്രഥമാധ്യാപികയ്ക്കെതിരെ കേസ് എടുത്ത് പോലീസ്
ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ജാതീയമായും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചെന്നും ദേഹോപദ്രവമേൽപ്പിച്ചെന്നുമുള്ള പരാതിയിൽ പ്രഥമാദ്ധ്യാപികയ്ക്കെതിരെ കേസ് എടുത്തു.
ഹരിപ്പാട് പള്ളിപ്പാട് പേർകാട് എം.എസ്.സി എൽ.പി സ്കൂളിലെ ഗ്രേസിക്കെതിരെ (55)യാണ് എസ്.സി, എസ്.ടി അത്രിക്രമം തടയൽ വകുപ്പ് പ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി.
നാലാംക്ലാസിന്റെ ചാർജുള്ള അദ്ധ്യാപിക കൂടിയാണ് ഗ്രേസി. കറുത്തവരെ പഠിപ്പിക്കില്ലെന്നും ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ടു കാര്യമില്ലെന്നും പറഞ്ഞ് പലതവണ അവഹേളിച്ചു.
വിദ്യാർത്ഥിയുടെ മാതാവും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ പള്ളിപ്പാട് മീനാക്ഷി വീട്ടിൽ ശാലിനി മനോജ് പൊലീസിലും വിദ്യാഭ്യാസവകുപ്പ് അധികൃതർക്കും പരാതി നൽകി.
പരാതിക്കാരിയുടെ മകനും ഭർതൃസഹോദരന്റെ മകനുമാണ് അധിക്ഷേപം നേരിട്ടതെന്ന് പരാതിയിൽ പറയുന്നു.
ജൂൺ 18ന് ക്ലാസ് മുറിയിൽ വച്ച് രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടിയെ അടിച്ചും കവിളിൽ കുത്തിയും കൈകളിൽ പിച്ചിയും വേദനിപ്പിച്ചെന്നും ഇവർ നൽകിയ പരാതിയിലുണ്ട്.
സംഭവം അന്വേഷിക്കാൻ സ്കൂളിലെത്തിയ തന്നെയും ജാതീയമായി അധിക്ഷേപിക്കുകയും കറുത്ത പിള്ളേരെ ഇഷ്ടമല്ലെന്ന് പറഞ്ഞെന്നും പരാതിയിലുണ്ട്.
Summary: Actress, model, and YouTuber Meera Mithun has been arrested in connection with a hate speech case involving derogatory remarks against Dalits on social media. She had been absconding for nearly three years since the incident, which occurred in 2021.









