ദൈവത്തിന്റെ കൈയ്യൊപ്പ് എന്ന് അന്വേഷണ സംഘം; ആ തെളിവും തളളി കോടതി
കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രോസിക്യൂഷൻ ‘ദൈവത്തിന്റെ കൈയ്യൊപ്പായ തെളിവ്’ എന്ന നിലയിൽ ഹാജരാക്കിയ സെൽഫി ചിത്രം വിചാരണക്കോടതി തള്ളി.
‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ ലൊക്കേഷനിൽ ദിലീപിനൊപ്പം ആരാധകൻ എടുത്ത സെൽഫിയിൽ ദൂരെ മാറിനിൽക്കുന്ന പൾസർ സുനിയും പതിഞ്ഞിരുന്നു.
തൃശൂർ പുഴയ്‌ക്കലിലെ കിണറ്റിങ്കൽ ടെന്നിസ് ക്ലബിലായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് ചിത്രം പകർത്തിയത്.
2016 നവംബർ 11-ന് സുനി ഇവിടെ എത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദിലീപും സുനിയും തമ്മിലുള്ള അവസാനഘട്ട കൂടിക്കാഴ്ചയ്ക്ക് തെളിവായാണ് ചിത്രം പ്രോസിക്യൂഷൻ ഹാജരാക്കിയത്.
എന്നാൽ ലൊക്കേഷനിൽ ഇരുവരുടെയും സാന്നിധ്യം വാദിക്കാനാകുമെങ്കിലും, ചിത്രം ഗൂഢാലോചനയ്ക്ക് നിർണായക തെളിവാകില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
ടെന്നിസ് ക്ലബിലെ കാരവാനിന് പിന്നിലോ ഇൻഡോർ സ്റ്റേഡിയത്തിലോ ഗൂഢാലോചന നടന്നുവെന്നായിരുന്നു ആരോപണം. എന്നാൽ തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളിനിടെ ദിലീപിനെ മാറ്റിനിറുത്തി സുനി സംസാരിച്ചതായി തെളിയിക്കാൻ ദൃക്‌സാക്ഷികളില്ലെന്ന് കോടതി നിരീക്ഷിച്ചു.
സെൽഫിയെടുത്ത സാക്ഷി തെളിവെടുപ്പിനിടെ ഓരോരുത്തരും നിന്ന സ്ഥലം കാണിച്ചുകൊടുത്തെങ്കിലും, അന്വേഷണ സംഘം അത് ഔദ്യോഗികമായി അടയാളപ്പെടുത്താത്തതും പ്രോസിക്യൂഷന് തിരിച്ചടിയായി.
‘ഗുണ്ടാഭീഷണി ഒതുക്കി അടുപ്പത്തിലായി’ എന്ന വാദവും ദുർബലം
2013-ൽ ‘സൗണ്ട് തോമ’ സിനിമയുടെ ആലപ്പുഴ ലൊക്കേഷനിൽ വച്ച് ദിലീപും സുനിയും സൗഹൃദത്തിലായെന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്ന് സുനി നടൻ മുകേഷിന്റെ ഡ്രൈവറായിരുന്നു.
ലൊക്കേഷനിലുണ്ടായ ഗുണ്ടാഭീഷണി സുനി ഇടപെട്ട് ഒതുക്കിയതോടെയാണ് ദിലീപുമായി അടുപ്പമുണ്ടായതെന്നായിരുന്നു വാദം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിസ്തരിച്ചപ്പോൾ വൈരുദ്ധ്യമുണ്ടായി.
പൊലീസ് ഇടപെട്ടാണ് ഗുണ്ടാപ്രശ്നം പരിഹരിച്ചതെന്നായിരുന്നു മൊഴി. അങ്ങനെ ആണെങ്കിൽ ആലപ്പുഴ പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കേസിൽ ഉൾപ്പെടുത്താത്തതെന്തെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല.
അതിജീവിതയ്ക്കെതിരായ വീഡിയോ: മാർട്ടിൻ ആന്റണിക്കെതിരെ കേസ്
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ആന്റണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വിചാരണക്കിടെ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
‘അതിജീവിത നൽകിയ പരാതിയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി ആർ. ഹരിശങ്കർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന് കൈമാറിയത്.
അതിജീവിതയെ തിരിച്ചറിയാവുന്ന വിധം വീഡിയോ ചിത്രീകരിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ട് പ്രകാരവും നടപടി ഉണ്ടാകും. വീഡിയോ ഷെയർ ചെയ്ത ലിങ്കുകൾ സൈബർ സെൽ വഴി കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.ഐ.ജി അറിയിച്ചു.
English Summary
The Ernakulam Principal Sessions Court rejected a selfie produced by the prosecution as key evidence in the actress assault case, stating it could not prove criminal conspiracy despite showing the presence of actor Dileep and accused Pulsar Suni at a film location. The court noted lack of eyewitnesses and investigative lapses. Separately, police registered a case against Martin Antony for recording and circulating a video targeting the survivor on social media, invoking relevant IPC sections and the IT Act.
Actress Assault Case: Court Rejects ‘Selfie Evidence’, Case Filed Over Video Against Survivor
actress assault case, Dileep, Pulsar Suni, selfie evidence rejected, Ernakulam Sessions Court, conspiracy evidence, Sound Thoma, Georgeettans Pooram, survivor harassment, social media video, Martin Antony, IT Act, Kerala news









