മാസ്ക് ധരിച്ചെത്തി ‘രാംകുമാർ’ ഊമക്കത്തയച്ചത് ഈ പോസ്റ്റ് ഓഫീസിൽ നിന്ന്
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിധി എന്തായിരിക്കുമെന്ന സൂചനകളും ആരോപണങ്ങളും ഉൾപ്പെടുത്തി ജഡ്ജിമാർക്കടക്കം ഊമക്കത്തുകൾ അയച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ.
എറണാകുളം പള്ളിമുക്കിലെ പോസ്റ്റ്ഓഫീസിൽ നിന്നാണ് ഈ കത്തുകൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി.
ഡിസംബർ മൂന്നിന് വൈകിട്ട് മൂന്നിന് ശേഷം മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് സ്പീഡ് പോസ്റ്റായി 33 ഊമക്കത്തുകൾ അയച്ചത്.
ഇയാൾ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ പോസ്റ്റ്ഓഫീസിൽ നിന്ന് മടങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.
കത്തയച്ച വ്യക്തിയുടെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. കത്തുകൾക്ക് പിന്നിൽ ദുരുദ്ദേശ്യം ഉണ്ടോയെന്നതടക്കം അന്വേഷണ പരിധിയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
പല കത്തുകളിലും ‘രാംകുമാർ’ എന്ന പേരാണ് ഫ്രം അഡ്രസായി നൽകിയിരുന്നത്. ‘ഇന്ത്യൻ പൗരൻ’ എന്നായിരുന്നു അയച്ചയാളുടെ തിരിച്ചറിയൽ.
ആദ്യ ആറു പ്രതികൾ കുറ്റക്കാരാണെന്നും ഏഴാം പ്രതി ചാർളി തോമസിനെയും എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നും കത്തിൽ സൂചനയുണ്ടായിരുന്നു.
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായിക്ക് ലഭിച്ച ഊമക്കത്ത് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഡിസംബർ ആറിനാണ് ഷേണായിക്ക് കത്ത് ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് രഹസ്യാന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതുവരെ പൊലീസിന് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും, ഹൈക്കോടതിയും വിഷയത്തിൽ പരിശോധന നടത്താൻ സാധ്യതയുണ്ട്.
English Summary:
Police have traced the anonymous letters predicting the verdict in the actress assault case to a post office at Pallimukku in Ernakulam. A masked individual reportedly sent 33 speed-post letters on December 3. CCTV footage and preliminary details of the sender have been obtained. The letters suggested convictions for the first six accused while hinting acquittal for others, including actor Dileep. The issue came to light after the Kerala High Court Advocates’ Association president submitted the letter to the Chief Justice. A detailed investigation is underway.
actress-assault-case-anonymous-letters-post-office-traced
Actress Assault Case, Anonymous Letter, Kerala Police, Ernakulam, Dileep Case, High Court, Crime News, Kerala









