ഇന്നും നമ്മുടെ സമൂഹത്തിലെ പല പുരുഷന്മാരും പുരുഷാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും ബോധം പേറുന്നന്നത് ഹൃദയഭേദകമാണെന്ന് നടി ഐശ്വര്യ രഘുപതി.
തന്റെ വസ്ത്രധാരണത്തെ പരസ്യമായി ഒരു മാധ്യമപ്രവർത്തകൻ അധിക്ഷേപിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പ്രതികരണം.
സായ് ധൻസിക നായികയായ യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചത്.
ചോദ്യത്തിന് പിന്നാലെ അല്പനേരം നിശബ്ദയായ ശേഷം പക്വതയോടെയായിരുന്നു നടിയുടെ പ്രതികരണം. പിന്നീട് നടന്ന മറ്റൊരു പരിപാടിയിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശനം ഉയർത്തിയത്.
ചൂടിനെ അതിജീവിക്കാനാണോ സ്ലീവ് ലെസ് ബ്ലൗസിട്ടതെന്നായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം. വേനൽ ചൂടിൽ മുൻകരുതലുകൾ എടുക്കണമെന്ന് ചടങ്ങിന്റെ അവതാരക കൂടിയായ ഐശ്വര്യ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരു മാധ്യമ പ്രവർത്തകൻ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചത് ചൂടിനെ അതിജീവിക്കാനാണോ എന്ന്‌ചോദിച്ചത്.
അല്പനേരം മൗനമായി ഇരുന്ന ശേഷമാണ് നടി ഇതിനോട് പ്രതികരിച്ചത്. എന്റെ വസ്ത്രധാരണം ഈ സിനിമയുമായോ ഈ പരിപാടിമായോ ബന്ധപ്പെട്ടതാണോ എന്നായിരുന്നു നടിയുടെ പ്രതികരണം.
ഇതിന് ശേഷം നടന്ന മറ്റൊരു പരിപാടിയിലും അവർ ഇക്കാര്യത്തെപറ്റി സംസാരിച്ചു. “ഞാൻ സ്ലീവ് ലെസ് ബ്ലൗസിട്ടിരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനാണോ എന്ന ചോദ്യം മനസിലാക്കാൻ എനിക്ക് അഞ്ച് സെക്കൻഡ് വേണ്ടിവന്നു.
ദേഷ്യപ്പെടണോ ശാന്തമായി പ്രതികരിക്കണോ എന്ന് ആ സമയത്ത് എനിക്കറിയില്ലായിരുന്നു. ഞാൻ പ്രതകരിച്ചില്ലായിരിക്കാം പക്ഷേ ആളുകളത് ചെയ്തു.
ക്ഷമയോടെ നിന്നതുകൊണ്ട് എന്നെ കീഴ്പ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നവർ സോഷ്യൽ മീഡിയയിലൂടെ പിന്നീട് ചോദിക്കുകയും ചെയ്തു.
ഇന്നും നമ്മുടെ സമൂഹത്തിലെ പല പുരുഷന്മാരും പുരുഷാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും ബോധം പേറുന്നന്നത് ഹൃദയഭേദകമാണ്.
ഇതിലും ഏറെ നിരാശജനകം ഈ പരാമർശം നന്നായി മനസിലാക്കേണ്ട ഒരു റിപ്പോർട്ടറിൽ നിന്നു വന്നു എന്നതാണ്”.—-അവർ പറഞ്ഞു.









