തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് ഇളയ ദളപതി വിജയ്. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ സാധ്യതയുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആവാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ അണിയറയിൽ സജീവമാണ്. ഒരുമാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. വിജയ്‌യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായേക്കും. ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് വിവരം.
വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ വിജയ് മക്കള്‍ ഈയക്കം ആരംഭിച്ചിരുന്നു. പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളും പങ്കെടുത്തു എന്നാണു സൂചന.
വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നേരത്തെയും പുറത്തു വന്നിരുന്നു. എന്നാൽ താരം ഇതെല്ലാം നിഷേധിക്കുകയായിരുന്നു. അതിനിടയിലാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തയ്യാറാവുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്ത് വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടി പ്രഖ്യാപനം നടത്തുമെന്നും സൂചനകൾ ഉണ്ട്.