തന്റെ കഥ സിനിമയിലെ ഉന്നതനായ ഒരാൾ മോഷ്ടിച്ചെന്ന ആരോപണവുമായി മിമിക്രി താരവും നടനുമായ രാജാ സാഹിബ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
സിനിമാ മേഖലയിൽ നമ്മൾ കഥ ഒരാളോട് പറയുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യുകയോ മെയിൽ ചെയ്യുകയോ ഒക്കെ വേണം. അങ്ങനെയൊന്നും ചെയ്യാത്തതുകൊണ്ട് എന്റെയൊരു കഥയങ്ങ് പോയിക്കിട്ടി എന്ന് പറഞ്ഞാണ് രാജാ സാഹിബ് തുടങ്ങുന്നത്. എന്റെ നിഷ്‌കളങ്കത വച്ച് ഞാൻ ഒരാളുടെയടുത്ത് എന്റെ ത്രഡ് പറഞ്ഞു. എന്നാൽ തിരക്കഥയിലേക്ക് കടന്നില്ലായിരുന്നു.
പുസ്തകത്തിൽ കഥ കുറിച്ചുവച്ചു ത്രഡ് കേട്ടപ്പോഴേക്കും ആ വ്യക്തിയ്ക്ക് ഇഷ്ടമായി. വലിയൊരു തറവാട്ടിൽ ജനിക്കുന്നൊരു കുട്ടി. കുട്ടികളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടി. ആ കുട്ടിയ്ക്ക് ബുദ്ധി വികാസം ഇല്ല. ഹാർട്ട് മാറ്റിവച്ചിട്ടുണ്ടല്ലോ. ബ്രെയിൻ മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്ന് കരുതി. അങ്ങനെയുണ്ടായതാണ് ആ കഥ എന്നും താരം പറയുന്നു.
അങ്ങനെ ഈ കുട്ടിയ്ക്ക് ആക്സിഡന്റായി മരിച്ചയൊരാളുടെ ബ്രെയിൻ ആണ് മാറ്റി വെക്കുന്നത്. എന്നാൽ പയ്യന് കിട്ടിയത് ക്രിമിനലിന്റെ ബ്രെയിനായിരുന്നു. ആ കുട്ടി സർജറിക്ക് ശേഷം ആക്ടീവായി പല പ്രശ്നങ്ങളുമുണ്ടാക്കി. അവസാനം അവനെ വിഷം കൊടുത്ത് അമ്മ തന്നെ കൊല്ലും.
സിനിമയിലെ ഉന്നതനായ സംവിധായകനോടാണ് ഞാൻ ഈ കഥ പറഞ്ഞത്. അയാൾ തന്നെയാണ് ആ ചിത്രം ചെയ്തത്. പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ആ പടം കാണാൻ തന്നെ വിഷമമായിരുന്നു എന്നും രാജാ സാഹിബ് പറയുന്നു.