നടൻ ബാബുരാജിന് നോട്ടീസ്
അടിമാലി: വഞ്ചനാ കേസില്‍ നടന്‍ ബാബുരാജിന് നോട്ടീസ് അയച്ച് അടിമാലി പോലീസ്. യുകെ മലയാളികളില്‍ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയില്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
എന്നാൽ നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. താൻ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് മറുപടി നല്‍കിയത്.
അതേസമയം മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.
നേരത്തെ പീഡനക്കേസില്‍ ആരോപണ വിധേയനായ ബാബുരാജ് സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ താരങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ആണ് നിലനില്‍ക്കുന്നത്.
ബാബുരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അനൂപ് ചന്ദ്രന്‍, മല്ലിക സുകുമാരന്‍ എന്നിവരടക്കം വിവിധ താരങ്ങള്‍ രംഗത്തുവന്നിരുന്നു.
കൂടാതെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബുരാജ് മറ്റൊരു വഞ്ചനാകേസിലും പ്രതി ചേർത്തിരുന്നു. റവന്യൂ നടപടി നേരിടുന്ന റിസോട്ട് പാട്ടത്തിന് നല്‍കി 40 ലക്ഷം തട്ടിയെന്നായിരുന്നു ആ കേസ്. ഇതില്‍ അറസ്റ്റ് നേരിടുകയും ചെയ്തു.
വഞ്ചനാക്കേസ്; നടൻ നിവിൻ പോളിക്ക് നോട്ടീസ്
കൊച്ചി: വഞ്ചനാക്കേസിൽ നടൻ നിവിൻ പോളിക്ക് നോട്ടീസ് നൽകി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്.
നിവിൻ പോളിക്ക് പുറമെ സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് ഷംനാസിന്റെ പരാതി.
1.90 കോടി രൂപ തട്ടി; നിവിൻ പോളിക്കെതിരെ കേസ്
കോട്ടയം: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമ്മാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് ആണ് പരാതി നൽകിയത്.
വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തന്നാണ് പരാതിയിൽ പറയുന്നത്. തലയോലപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വഞ്ചന നടത്തിയത് ആക്ഷൻ ‘ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിലാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രത്തിന്റെ വിതരണാവകാശം ഷംനാസിന് നൽകി 1.90 കോടി രൂപ വാങ്ങി.
പിന്നീട് ഇക്കാര്യം മറച്ചുവെച്ചാണ് മറ്റൊരാൾക്ക് അഞ്ചു കോടി രൂപയ്ക്ക് സിനിമയുടെ വിതരണാവകാശം നൽകിത്. ഇതോടെ പരാതിക്കാരന് കൊടുത്ത തുക നഷ്ടമായെന്നാണ് പരാതി.
വൈക്കം കോടതിയിലാണ് ഷംനാസ് പരാതി നൽകിയത്. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തത്.
നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാംപ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വഞ്ചനാക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്.
Summary: Actor Baburaj receives notice from Adimali police in a fraud case. A real estate firm led by him is accused of cheating UK Malayalis after collecting money.