ഇടുക്കിയിൽ ബുദ്ധിമാന്ദ്യമുള്ള 15 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 44 കാരന് 106 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് പി.എ. സിറാജുദീനാണ് ശിക്ഷ വിധിച്ചത്.തൃശ്ശൂർ തലപ്പള്ളി താലൂക്കിൽ ചേലക്കര വില്ലേജിൽ പുലാക്കോട് കരയിൽ വാക്കട വീട്ടിൽ പത്മനാഭൻ എന്ന പ്രദീപിനെ (44)യാണ് ശിക്ഷിച്ചത്. പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ 22 മാസം കൂടെ പ്രതിക്ക് അധിക കഠിനതടവും കോടതി വിധിച്ചു. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകുവാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.
2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ സ്വദേശിയായ പ്രതി അടിമാലിയിൽ ഹോട്ടൽ ജോലിക്കായി എത്തുകയും പെൺകുട്ടിയുടെ മാതാവിനോടൊപ്പം അടിമാലിയിൽ ഒരു ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തു വരികയും ചെയ്തിരുന്നു തുടർന്ന് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിൽ ആയ പ്രതി ഇവരോടൊപ്പം ഇവർ കുടുംബമായി താമസിക്കുന്ന വീട്ടിൽ താമസിച്ചു. തുടർന്ന് പെൺകുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്ന അവസരങ്ങളിൽ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ കുട്ടിയുടെ മാതാവ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു മനസിലായ ഡോക്ടർ പോലീസിൽ അറിയിക്കുമായിരുന്നു. സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ പ്രതി അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോർഷൻ നടത്തി. തുടർന്ന് പെൺകുട്ടിയുടെയും പ്രതിയുടെയും മെഡിക്കൽ സാമ്പിളുകളുടെ ഡി.എൻ.എ. പരിശോധനയിൽ നിന്നും നിന്നും പെൺകുട്ടിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് പ്രതിയാണെന്ന് ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടും വന്നിരുന്നു അടിമാലി പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ. ജോസഫ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ .സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.