പാലക്കാട്: യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തച്ചനാട്ടുകര നാട്ടുകൽ ഓവുപാലത്തിന് സമീപം ചേങ്ങോടൻ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് വാഹനാപകടത്തിൽ മരിച്ചത്. വാഹനം ഓടിച്ചിരുന്ന മകൻ റഫീഖ് ആശുപത്രിയിൽ ചികിത്സയിലാണ്.
നാട്ടുകല്ലിലെ വീട്ടിൽ നിന്നും മകളുടെ വീടായ ആലിപ്പറമ്പിലേക്ക് വിരുന്നു പോകുന്ന വഴിയായിരുന്നു അപകടം. കരിങ്കല്ലത്താണി കാമ്പുറം റോഡിലെ പള്ളിക്കുന്ന് ഭാഗത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു.
വ്യാപക എംഡിഎംഎ വിൽപ്പന, അതും ടെലിഗ്രാമിലൂടെ; ഒടുവിൽ പിടി വീണു
കൊച്ചി: ടെലിഗ്രാം ഗ്രൂപ്പുകൾ വഴി വ്യാപക എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തമ്മനം എ.കെ.ജി നഗർ സ്വദേശി പരത്തോടത്ത് വീട്ടിൽ റോണി സക്കറിയയെയാണ് (33) എക്സൈസ് സംഘം പിടികൂടിയത്. എക്സൈസിൻറെ സ്പെഷ്യൽ ഡ്രൈവായ ഓപറേഷൻ ക്ലീൻ സ്ലേറ്റിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ തമ്മനം കതൃക്കടവ് റോഡിലെ പൈകോ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇയാൾ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.654ഗ്രാം എംഡിഎംഎയും, 40 ഗ്രാം കഞ്ചാവും പിടികൂടി. പ്രതി ലഹരി വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും സംഘം കസ്റ്റഡിയിലെടുത്തു.
ഐ.ടി സോഫ്റ്റ് വെയർ വിഭാഗം ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ് പ്രതി റോണി. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ പതിവ്. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഇൻസ്പെക്ടർ എസ്. സജിയുടെ നേതൃത്വത്തിൽ ഗ്രേഡ് ഇൻസ്പെക്ടർ ടി.എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഷ്കർ സാബു, ഫെബിൻ എൽദോസ്, ജിഷ്ണു മനോജ്, സി.ജി. അമൽദേവ്, വനിത സിവിൽ എക്സൈസ് ഓഫിസർ റസീന വിബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.