തിരുവനന്തപുരം: ആക്‌സിലറേറ്റർ പൊട്ടിയ വാൻ കയറ്റുനിന്ന് താഴേക്ക് ഉരുണ്ട് ഇറങ്ങി അപകടം. വാനിനും ഭിത്തിക്കും ഇടയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. വള്ളക്കടവ് സ്വദേശിയായ ഇര്‍ഷാദിനാണ്(47) പരിക്കേറ്റത്.(Accident at kovalam; van driver seriously injured)
കോവളം ജംഗ്‌ഷന് എതിരെയുള്ള കമുകിന്‍കുഴി റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1.50-ഓടെയാണ് അപകടമുണ്ടായത്. മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആളുകളുമായി വാനില്‍ എത്തിയതാണ് ഇര്‍ഷാദ്. ആളുകളെ ഇറക്കിയശേഷം വാനോടിച്ച് കോവളം ഭാഗത്തേക്കുള്ള റോഡിലെ കയറ്റം കയറി വരുന്നതിനിടെയാണ് വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. തുടർന്ന് വാൻ പിന്നോട്ട് ഇറങ്ങി റോഡിലെ മതിലില്‍ തട്ടി നിന്നു.
തുടർന്ന് ഇവിടേക്ക് വന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും സഹോദരനുമായ ഷംനാദിന്റെ വാൻ വിളിച്ചുവരുത്തി. തകരാറായ വാഹനം ഷംനാദിന്‍റെ വാനിൽ കെട്ടിവലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനവും ആക്‌സിലേറ്റര്‍ പൊട്ടി നിയന്ത്രണംതെറ്റി പിന്നോട്ട് ഇറങ്ങി. അപകടം ഒഴിവാക്കാനായി അട വെക്കുന്നതിന്റെ ഇടയിലാണ് ഇര്‍ഷാദ് അപകടത്തിൽപ്പെട്ടത്.
വാനിനും സമീപത്തെ വീടിനോട് ചേര്‍ന്നുള്ള മതിലിനിടയിലുമായി ഇര്‍ഷാദ് കുടുങ്ങുകയായിരുന്നു. വീടിന്റെ ജനാലയിലെ ഗ്ലാസ് ചില്ലുകള്‍ പൊട്ടി ഇര്‍ഷാദിന്റെ പിന്‍ഭാഗത്തും തുടയെല്ലുകളിലും കുത്തിക്കയറുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി വാൻ തള്ളിനീക്കി ഇര്‍ഷാദിനെ പുറത്തെടുത്തു. ഗുരുതര പരിക്കേറ്റ ഇര്‍ഷാദ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.