രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, അനുവാദമില്ലാതെ നഗ്നത പ്രദർശിപ്പിക്കൽ എന്നിവ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. ഇതിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ച 1303 ഇന്ത്യൻ അക്കൗണ്ടുകളും ഉൾപ്പെടുന്നു.
മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് എക്‌സിന് ലഭിച്ചത്. ഇതിൽ അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നും 118 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും നാല് അക്കൗണ്ടുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ഇടവേളകളിൽ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകൾ കാണിച്ചിരിക്കുന്നത്.