കോട്ടയം: അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെ പൊതുരംഗത്തേക്ക്. കന്നിമത്സരം ഉമ്മൻ ചാണ്ടിയ്ക്കെതിരെ. മൂന്നാം മോദി മന്ത്രിസഭയിലേക്ക് ലഭിച്ചത് സർപ്രൈസ് എൻട്രി ലഭിച്ച ജോർജ് കുര്യനെ പറ്റിയാണ് പറയുന്നത്. BJP State General Secretary Adv. George Kurien’s surprise entry
മോദിയുടെ മൂന്നാം മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്നും രണ്ടു മന്ത്രിമാരാണ് ഉണ്ടാവുക എന്ന് അറിഞ്ഞപ്പോൾ മുതൽ പല പേരുകളാണ് ഉയർന്ന് കേട്ടിരുന്നത്. അതിൽ ഒന്ന് സുരേഷ് ഗോപി ആയിരിക്കും എന്ന് ഉറപ്പായിരുന്നു. എന്നാൽ രണ്ടാമൻ ആരാണ് എന്നതിൽ ആയിരുന്നു എല്ലാവർക്കും സംശയം.
എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യന്റെ സർപ്രൈസ് എൻട്രി. കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവിന് കൂടി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കാമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ്റെ പേര് ഉയർന്നുകേട്ടിരുന്നില്ല.
എന്നാൽ ഒടുവിൽ, സീറോ മലബാർ സഭാംഗം കൂടിയായ ജോർജ് കുര്യനെ ബിജെപി ദേശീയ നേതൃത്വം മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് ജോർജ് കുര്യൻ പൊതുരംഗത്തേക്ക് എത്തുന്നത്.
1980ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ ബിജെപിക്കൊപ്പമുണ്ട് ജോർജ് കുര്യൻ. ബിഎസ്സി, എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ചാനൽ ചർച്ചകളിലും ദേശീയ നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ പ്രസംഗം തർജിമ ചെയ്യുന്നതിലും സജീവമാണ് അദ്ദേഹം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.
കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയിട്ടുണ്ട്. 2016ൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം.
അന്ന് സിറ്റിങ് എംഎൽഎ ഉമ്മൻ ചാണ്ടിക്കെതിരായ മത്സരത്തിൽ 15,993 വോട്ടുകളാണ് ജോർജ് കുര്യൻ ബിജെപിക്കായി പിടിച്ചത്. റിട്ടയേർഡ് മിലിറ്ററി നഴ്സായ അന്നമ്മ ആണ് ഭാര്യ. രണ്ട് ആൺ മക്കളുണ്ട്. ഒരാൾ കാനഡയിലും മറ്റൊരാൾ ജോർജിയയിലുമാണ്.
ജോർജ് കുര്യനെ തെരഞ്ഞെടുത്തതിലൂടെ കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ ഉയർത്താനുള്ള ലക്ഷ്യം കൂടിയുണ്ട് ബിജെപിക്ക്.