തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Aakashvani news anchor M Ramachandran passed away
വേറിട്ട ശബ്ദവും വാർത്താ അവതരണവും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു.
കെഎസ്ഇബിയിലെ ക്ലാർക്കായിരുന്ന രാമചന്ദ്രൻ ഡൽഹി ആകാശവാണിയിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് തിരുവനന്തപുരം, കോഴിക്കോട് റേഡിയോ നിലയത്തിൽ എത്തി. ഒരു കാലത്ത് റേഡിയോ ശ്രോതാക്കളുടെ പ്രിയപ്പെട്ട ശബ്ദമായിരുന്നു. റേഡിയോ വാർത്താ വായന രംഗത്തെ സൂപ്പർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന് കേട്ടാൽ റേഡിയോയിക്ക് ചുറ്റും ആളുകൾ തടിച്ചുകൂടുമായിരുന്നു. കൗതുക വാർത്തകളും അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മരണം മലയാളികളിലേക്ക് എത്തിച്ചത് രാമചന്ദ്രനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത്’ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.