അഭിഭാഷകയായ യുവതിയും രണ്ട് പിഞ്ചു മക്കളും മീനച്ചിലാറ്റിൽ ചാടി മരിച്ചു. ഏറ്റുമാനൂര്‍ പേരൂരില്‍ ആണ് സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് കരുതുന്നു.
ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), നോറ (1) എന്നിവരാണ് മരിച്ചത്.
മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആണ്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
ഇന്ന് ഉച്ച കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി രണ്ടു കുട്ടികളെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സമയത്തുതന്നെയാണ് യുവതിയെ പുഴക്കരയില്‍ ആറുമാനൂര്‍ ഭാഗത്തുനിന്ന് നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചു.
ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടര്‍ കണ്ടെത്തിയത്. സ്കൂട്ടറിൽ കണ്ട അഭിഭാഷകയുടെ സ്റ്റിക്കറിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.