അയോധ്യ: വിവാഹ പിറ്റേന്ന് വധൂവരന്മാർ മുറിയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹങ്ങൾ. ഉത്തർപ്രദേശിലെ അയോധ്യയിലാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വധൂവരന്മാർ മരണപ്പെട്ടത്. 22 കാരിയായ ശിവാനിയും, ഭർത്താവ് 25കാരനായ പ്രദീപുമാണ് മണിയറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലും, യുവാവ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മാർച്ച് ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഞായറാഴ്ച റിസപ്ഷൻ നടക്കാനിരിക്കെയാണ് നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിവാനി ശനിയാഴ്ച രാവിലെയോടെയാണ് പ്രദീപിന്റെ വീട്ടിലേക്ക് എത്തിയത്. റിസപ്ഷനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ വധുവും വരനും മണിയറയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു. എന്നിട്ടും പ്രതികരിക്കാതെ വന്നതോടെ വീട്ടുകാർ ചേർന്ന് വാതിൽ ബലമായി തള്ളി തുറന്ന് മുറിയിലേക്ക് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ട് പേരും ബന്ധത്തിൽ സന്തോഷവാന്മാരായിരുന്നതായാണ് കുടുംബാംഗങ്ങൾ വിശദമാക്കുന്നത്. 22കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒരു വർഷക്കാലം പ്രശ്നങ്ങളൊന്നുമില്ലാതെ പോയ ബന്ധത്തിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന ഞെട്ടലിലാണ് ബന്ധുക്കൾ.
മൂന്ന് സഹോദരങ്ങളാണ് ശിവാനിക്കുള്ളത്. ടൈൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപിന് ഒരു സഹോദരനും മൂന്ന് സഹോദരിമാരുമാണ് ഉള്ളത്. സംഭവത്തിൽ ഫൊറൻസിക് സംഘം സ്ഥലത്തെത്തി മണിയറ അടക്കം പരിശോധിച്ചു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു മണിയറ അതുകൊണ്ടുതന്നെ, മരണത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉള്ളതായി സംശയിക്കുന്നില്ലെന്ന് അയോധ്യ എസ്എസ്പി രാജ് കരൺ നയ്യാർ പറഞ്ഞു.